രാജുനാരായണ സ്വാമിയെ പുറത്താക്കാൻ ശുപാർശചെയ്തത് സേവന മികവില്ലെന്ന പേരിൽ - News4Max

Breaking

Post Top Ad

Thursday, 18 July 2019

രാജുനാരായണ സ്വാമിയെ പുറത്താക്കാൻ ശുപാർശചെയ്തത് സേവന മികവില്ലെന്ന പേരിൽ

കൊച്ചി: രാജുനാരായണ സ്വാമിക്ക് നിർബന്ധിത വിരമിക്കൽ നൽകാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കാരണമാക്കിയത് സേവന മികവില്ലെന്ന കണ്ടെത്തൽ. ഇദ്ദേഹത്തിന്റെ 27 വർഷത്തെ സേവനകാലത്തെ വാർഷിക പ്രവർത്തന അവലോകന റിപ്പോർട്ടുകൾ സമിതി പരിഗണിച്ചതായാണ് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ സേവന പുനഃപരിശോധനാ സമിതി യോഗ മിനുട്ട്സിലുള്ളത്. രാജു നാരായണസ്വാമിയെ കൂടാതെ ഉഷ ടൈറ്റസ്, കെ.ആർ. ജ്യോതിലാൽ, രത്തൻ ഖേൽക്കർ, പി. വേണുഗോപാൽ, ബിജു പ്രഭാകർ, വി. രതീശൻ, എൻ. പദ്മകുമാർ എന്നീ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പ്രകടനവും യോഗം വിലയിരുത്തി. ഇതിൽ രാജുനാരായണ സ്വാമിക്കെതിരേ മാത്രമാണു നടപടി ശുപാർശ ചെയ്തത്. ഇതുവരെയുള്ള സർവീസിൽ രണ്ടുവർഷത്തെ പ്രവർത്തന അവലോകനത്തിൽ മാത്രമാണ് സ്വാമിക്ക് വിശിഷ്ടസേവനത്തിന് മാർക്ക് ലഭിച്ചതെന്നാണ് സമിതിയുടെ കണ്ടെത്തൽ. കഴിഞ്ഞ ജൂലായ് വരെ ഇദ്ദേഹം 755 ദിവസം അവധിയെടുത്തതായും മിനുട്ട്സിലുണ്ട്. 2013-14 വർഷത്തെ സ്വാമിയുടെ പ്രവർത്തനം വിലയിരുത്തിയ അന്നത്തെ ചീഫ് സെക്രട്ടറിയുടെ കുറിപ്പ് മിനുട്ട്സിൽ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. സ്വാമിയുടെ മനോനിലയിൽ തന്നെ സംശയം പ്രകടിപ്പിക്കുന്ന ഗുരുതര പരാമർശമാണ് ഇതിലുള്ളത്. രാജു നാരായണസ്വാമിയുടെ കാര്യത്തിൽ ഉണ്ടായതുപോലെ മറ്റ് ഏഴുപേരുടെ കാര്യത്തിൽ വിശദമായ ഒന്നുംതന്നെ മിനുട്ട്സിൽ രേഖപ്പെടുത്തിയിട്ടില്ല. ചീഫ് സെക്രട്ടറി ടോം ജോസിനു പുറമേ കർണാടക അഡീ. ചീഫ് സെക്രട്ടറി ബി.എച്ച്. അനിൽകുമാർ, ടി.കെ. ജോസ്, കമല വർധനറാവു, രാജൻ ഖോബ്രഗഡെ എന്നിവരടങ്ങിയ സമിതിയാണ് പ്രവർത്തന വിലയിരുത്തൽ നടത്തിയത്. പുറത്താക്കാൻ ശ്രമിക്കുന്നത് അഴിമതിക്കാരുടെ സംഘം -സ്വാമി അഴിമതിക്കു കൂട്ടുനിൽക്കാത്തതിന്റെ പേരിൽ, അഴിമതിക്കാരുടെ ഒരു സംഘമാണ് തന്നെ സർവീസിൽനിന്നു പുറത്താക്കാൻ നീക്കം നടത്തുന്നതെന്ന് രാജുനാരായണ സ്വാമി പറഞ്ഞു. അവധിയെടുത്തത് സർക്കാർ അനുമതിയോടെയാണ്. അഞ്ചും ഏഴും വർഷം അവധിയെടുത്തവർ സർവീസിൽ തുടരുന്നുണ്ട്. കൃഷിവകുപ്പിൽ തന്റെ പ്രവർത്തനം മികച്ചതായിരുന്നുവെന്ന് മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അവിടെനിന്ന് ഒന്നും ചെയ്യാനില്ലാത്ത ഔദ്യോഗിക ഭാഷാവകുപ്പിലേക്ക് മാറ്റിയതിൽ മനംനൊന്താണ് അവധിയെടുത്തത്. 2013-14ലെ റിപ്പോർട്ടിലൊഴികെ തന്റെ എല്ലാ കോൺഫിഡൻഷ്യൽ റിപ്പോർട്ടിലും പ്രകടനം 'ഔട്ട്സ്റ്റാൻഡിങ്' എന്നോ 'വെരി ഗുഡ്' എന്നോ ആണുള്ളത്. അന്നത്തെ റിപ്പോർട്ട് തയ്യാറാക്കിയ ആളിന്റെ അഴിമതിക്കേസ് പുറത്തുകൊണ്ടുവന്നിരുന്നു. അതിന്റെ പകപോക്കുകയായിരുന്നു അദ്ദേഹം. ഈ റിപ്പോർട്ട് മാറ്റണമെന്ന് അന്നത്തെ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. അതിപ്പോഴും കേന്ദ്ര പരിഗണനയിലാണ്. 2016-ലാണ് ഒടുവിൽ സ്ഥാനക്കയറ്റം ലഭിച്ചത്. പ്രകടനം മോശമായിരുന്നെങ്കിൽ സ്ഥാനക്കയറ്റം കിട്ടുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. നോട്ടീസ് നൽകിയാൽ എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകും. അതിന് അവസരം നൽകാതെ നിർബന്ധിത വിരമിക്കൽ നടപടി ഉണ്ടായാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:compulsory retirement for raju narayana swami; meeting minutes

from mathrubhumi.latestnews.rssfeed https://ift.tt/2O0O83a
via IFTTT

No comments:

Post a Comment

Post Bottom Ad

Pages