കിരീടത്തിലേക്കു പറന്ന ആ സ്മാഷുകളിലുണ്ട് മരണത്തിന്റെ മൂളല്‍ - News4Max

Breaking

Post Top Ad

Saturday, 8 January 2022

കിരീടത്തിലേക്കു പറന്ന ആ സ്മാഷുകളിലുണ്ട് മരണത്തിന്റെ മൂളല്‍

ഭുവനേശ്വറിലെ ബിജു പട്നായിക് ഇൻഡോർ സ്റ്റേഡിയത്തിൽ കാലിക്കറ്റ് സർവകലാശാല ടീം അഖിലേന്ത്യാ വോളിബോൾ കിരീടം വിണ്ണിലേക്കുയർത്തിയപ്പോൾ ഉച്ചി മുതൽ കാൽപാദം വരെ വിറച്ചുപോയ ഒരു കഥയുണ്ട് ആ ജൈത്രയാത്രയ്ക്കു പിന്നിൽ. 32 വർഷത്തെ കിരീടത്തിനായുള്ള കാത്തിരിപ്പിന് വിരാമം കുറിക്കാൻ പുതുവത്സര ദിനത്തിലാണ് ടീം കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് കെഎസ്ആർടിസി ബസ് കയറിയത്. അവിടെ നിന്നായിരുന്നു ഭുവനേശ്വറിലേക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ ബസ് മൈസൂരിലെത്തുന്നതിന് തൊട്ടുമുമ്പ് അപകടത്തിൽപെട്ടു. ആ ദുരന്തം അതിജീവിച്ച്, ഒരാഴ്ച്ച നീണ്ടു നിന്ന ടൂർണമെന്റും വിജയിച്ച് കിരീടവുമായി തിരിച്ചു നാട്ടിലേക്കുള്ള യാത്രക്കിടയിൽ പരിശീലകൻ ലിജോ ജോൺ അന്നത്തെ ആ രാത്രി ഓർത്തെടുക്കുന്നു. ഒപ്പം ടീമിന്റെ പ്രകടനവും കോച്ച് വിലയിരുത്തുന്നു. പുതുവർഷത്തിൽ കണ്ണുതുറന്നത് അപകടത്തിലേക്ക് പുതുവത്സര ദിനത്തിൽ പുലർച്ചെ രണ്ടു മണിക്ക് പാതിമയക്കത്തിലായിരുന്ന ടീം ഞെട്ടിയുണർന്നത് ഒരു അപകടത്തിലേക്കാണ്. ബസ് മൈസൂരിൽ എത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചു. ബസിന്റെ മുൻഭാഗം മുഴുവൻ തകർന്നെങ്കിലും കാര്യമായ പരിക്കേൽക്കാതെ ടീമംഗങ്ങളും മറ്റു യാത്രക്കാരും രക്ഷപ്പെട്ടു. പിന്നീട് അവിടെ നിന്ന് ടാക്സിയും ഓട്ടോറിക്ഷയും പിടിച്ച് ബെംഗളൂരിലേക്ക്. ട്രെയിൻ മിസ് ആയിപ്പോകുമോ എന്നായിരുന്നു ആശങ്ക. പക്ഷേ കൃത്യസമയത്ത് എത്തി ഭുവനേശ്വറിലേക്കുള്ള വണ്ടി പിടിച്ചു. ആ അപകടം വലിയ ഷോക്ക് ആയിപ്പോയി. ഭാഗ്യത്തിന് കാൽമുട്ടിനും മറ്റും ചെറിയ പരിക്കു മാത്രമേ പറ്റിയുള്ളു. ദൈവം കാത്തു എന്നു പറയാം. ഇത്തവണ കാലിക്കറ്റിന് പറഞ്ഞിട്ടുള്ളതാണ് ഈ കിരീടം എന്നു അന്നു തന്നെ തോന്നിയിരുന്നു. ടൂർണമെന്റ് കഠിനം ഇത്തവണ മത്സരങ്ങൾ എളുപ്പമായിരുന്നില്ല.പ്ലസ് ടൂ കഴിഞ്ഞ് അഞ്ചു വർഷവും ഡിഗ്രി കഴിഞ്ഞ് മൂന്നു വർഷവും ആയവർക്ക് കളിക്കാം എന്നായിരുന്നു ഇതുവരേയുള്ള നിയമം. എന്നാൽ കോവിഡ് കാരണം ഈ നിയമത്തിൽ മാറ്റം വന്നു. 26 വയസ്സ് വരേയുള്ള ആർക്കു വേണമെങ്കിലും കളിക്കാം എന്നായി. ഇതോടെ എല്ലാവരും മികച്ച ടീമിനെ ഒരുക്കിയെടുത്തു. അതുകൊണ്ട് കഴിഞ്ഞ വർഷത്തേക്കാൾ കഠിനമായിരുന്നു എല്ലാ മത്സരങ്ങളും. ബയോ ബബ്ളിനുള്ളിൽ സുരക്ഷിതം ടൂർണമെന്റിനിടെ കോവിഡ് ഭീഷണി ഉണ്ടായിരുന്നില്ല. ബയോ ബബ്ളിനുള്ളിലായിരുന്നു എല്ലാ കാര്യങ്ങളും. പരിശീലനത്തിനായി ഗ്രൗണ്ടിലേക്കും തിരിച്ചു ഹോട്ടലിലേക്കും പോകും. അതിനായി പ്രത്യേക ബസുകൾ ഒരുക്കിയിരുന്നു. ആർക്കും പുറത്ത് കറങ്ങാൻ അനുവാദമുണ്ടായിരുന്നില്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു മത്സരം. കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല. കോവിഡ് വന്നതിന്റെ ഭാഗമായി പലരുടേയും പരിശീലനം മുടങ്ങിയിരുന്നു. ഫിറ്റ്നെസ് പ്രശ്നങ്ങളുമുണ്ടായി. കോവിഡിന് ശേഷം എല്ലാം തുറന്നപ്പോൾ മൂന്നു മാസം പരിശീലനത്തിന് സമയം ലഭിച്ചു. ഇത് ടൂർണമെന്റിന് മുതൽക്കൂട്ടായി. എല്ലാവരും മാനസികമായും ശാരീരികമായും ഫ്രഷ് ആയി. ദക്ഷിണ മേഖലയിലെ മൂന്നാം സ്ഥാനത്തിൽ നിന്ന് കിരീടത്തിലേക്ക് സാധാരണ യൂണിവേഴ്സിറ്റി ക്യാമ്പ് ഒരു മാസത്തിന് മുകളിൽ നടക്കാറുണ്ട്. ആദ്യം ഒരു പ്രോമിസിങ് ക്യാമ്പും ഫസ്റ്റ് സ്റ്റേജി, സെക്കന്റ് സ്റ്റേജ് ക്യാമ്പുകളുണ്ടാകും. അതിനു ശേഷമാണ് യൂണിവേഴ്സിറ്റി ക്യാമ്പ് നടക്കുക. അതുകൊണ്ട് ഇത്രയും ദിവസം എല്ലാവരും ഒരുമിച്ചുണ്ടാകും. എന്നാൽ ഇത്തവണ 20 ദിവസം മാത്രമേ കിട്ടിയുള്ളു. പരിശീലന മത്സരം കളിക്കാൻ സമയം കിട്ടി. അനുഭവ സമ്പത്തും യുവതാരങ്ങളും ചേർന്നതായിരുന്നു ടീം. സെമിയിൽ ചരിത്ര വിജയം ഏറ്റവും പ്രയാസമുള്ള പൂളിലാണ് ടീമുണ്ടായിരുന്നത്. ആദ്യം ഗുരുനാനാക് ദേവ് അമൃത്സർ, രാജസ്ഥാൻ യൂണിവേഴ്സിറ്റികൾക്കെതിരേ നന്നായി വിയർത്ത ശേഷമാണ് വിജയിച്ചത്. ബർദ്വാനെതിരേ അത്ര കടുത്ത പോരാട്ടമുണ്ടായിരുന്നില്ല. ക്വാർട്ടറിൽ പഞ്ചാബിനെതിരേ നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ചു. അതിനുശേഷം സെമിയിൽ കരുത്തരായ എസ്ആർഎം യൂണിവേഴ്സിറ്റിയായിരുന്നു. നമ്മൾ പലപ്പോഴും അവർക്കു മുന്നിലാണ് അടി തെറ്റാറുള്ളത്. എന്നാൽ ഇത്തവണ അദ്ഭുതം സംഭവിച്ചു. നമ്മൾ നേരിട്ടുള്ള സെറ്റുകൾക്ക് എസ്ആർഎമ്മിനെ തോൽപ്പിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഒരു സെറ്റു പോലും വിജയിക്കാതെ എസ്ആർഎം തോൽക്കുന്നത്. ടൂർണമെന്റിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്. ഇതോടെ നമ്മൾ കപ്പ് നേടും എന്നു തോന്നിയിരുന്നു. കുരക്ഷേത്രയ്ക്ക് എതിരായ ഫൈനലിൽ ടീമിന് തിരിച്ചുവരാൻ കഴിഞ്ഞു. ആദ്യ സെറ്റ് തോറ്റെങ്കിലും ഐബിൻ ജോസ്, അശ്വിൻ രാഗ്, നിസാം, ദീക്ഷിത് എന്നിവരുടെ പ്രകടനത്തിൽ തുടർച്ചയായ മൂന്നു സെറ്റു വിജയിച്ച് ചരിത്രമെഴുതി. Content Highlights: Calicut University won all India inter university men s volleyball title coach Lijo John interview

from sports rss feed https://ift.tt/3f2hc4K
via IFTTT

No comments:

Post a Comment

Post Bottom Ad

Pages