'ഇത് മനുഷ്യത്വരഹിതം'-യാക്കോബായ സഭാ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് - News4Max

Breaking

Post Top Ad

Thursday, 3 October 2019

'ഇത് മനുഷ്യത്വരഹിതം'-യാക്കോബായ സഭാ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്

വിശ്വാസത്തിലൂന്നി ജീവിക്കുമ്പോഴും ആരാധനാലയങ്ങളിൽനിന്ന് പടിയിറക്കപ്പെടുന്ന ഒരു ജനതയുടെ മുഴുവൻ സന്ദേഹവും യാക്കോബായ സുറിയാനി സഭാ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയായ ജോസഫ് മാർ ഗ്രിഗോറിയോസിന്റെ മുഖത്തും വാക്കുകളിലുമുണ്ട്. ഒപ്പം നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിന്റെ ശാന്തഗൗരവവും. സുപ്രീംകോടതിവിധിയും അനന്തര പോലീസ് നടപടികളും സഭയിൽ ഉണ്ടാക്കിയ അസാധാരണമായ സാഹചര്യത്തെപ്പറ്റി അദ്ദേഹം മാതൃഭൂമി പ്രതിനിധി പി.കെ. ജയചന്ദ്രനുമായി സംസാരിക്കുന്നു ? സഭ ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയെന്താണ് ജോസഫ് മാർ ഗ്രിഗോറിയോസ് * ഞങ്ങളുടെ പള്ളികളിൽനിന്ന് വിശ്വാസികളെ പടിയിറക്കിവിടുന്നത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നു. ഞങ്ങളുടെയും ഓർത്തഡോക്സ് വിഭാഗത്തിലെയും വിശ്വാസികളുടെ സാന്നിധ്യമുണ്ടായിരുന്ന പള്ളികളിൽ ഇരുവിഭാഗവും സഹകരിച്ചുപോകുന്ന സ്ഥിതിയായിരുന്നു. ഇതിനിടെ ഞങ്ങൾക്കും അവർക്കും അനുകൂലമായി കുറെ വിധികളുണ്ടായി. പക്ഷേ, ഒരുഘട്ടത്തിലും ഇത്രയും ആഴത്തിൽ മുറിവുണ്ടാക്കുന്ന സാഹചര്യം ആർക്കും ഉണ്ടായിട്ടില്ല ഞങ്ങളുടെ വിശ്വാസികളെ പള്ളികളിലും സെമിത്തേരികളിലും കയറാൻ സമ്മതിക്കുന്നില്ല. വിശ്വാസികൾക്ക് അവർ വിശ്വസിക്കുന്ന പുരോഹിതന്റെ സാന്നിധ്യത്തിൽ മരണാനന്തര കർമങ്ങൾ നടത്താൻ അനുവദിക്കുന്നില്ല. ഇതൊക്കെ മനുഷ്യത്വവും ക്രിസ്തീയതയും മരവിച്ചവർക്കുമാത്രം കഴിയുന്നതാണ്. പൊതുസമൂഹവും ഇതിനെ അങ്ങനെയാണ് കാണുന്നതെന്ന് ഞാൻ കരുതുന്നു. ഈ മനുഷ്യത്വരഹിതമായ പ്രവൃത്തിയോട് ഒരിക്കലും യോജിക്കാനാവില്ലെങ്കിലും നിയമം കൈയിലെടുക്കാനോ ലംഘിക്കാനോ ഞങ്ങളില്ല. ആയിരക്കണക്കിനു കുടുംബങ്ങളെ ഏതാനും പേർക്കുവേണ്ടിമാത്രം കോടതിവിധിയുടെ മറവിൽ ബലമായി പള്ളികളിൽ നിന്നിറക്കുകയാണ്. അതിന് കൂട്ടുനിൽക്കാൻ സർക്കാരും ജില്ലാഭരണകൂടവും പോലീസ് ഉദ്യോഗസ്ഥരും വിധേയരാക്കപ്പെട്ടിരിക്കുന്നു. വിശ്വാസിസമൂഹത്തിന്റെ വികാരം വിശാലമനസ്സോടെ അംഗീകരിക്കാൻ ഓർത്തഡോക്സ് നേതൃത്വം തയ്യാറാകാത്തതാണ് ഇതിന്റെ തീവ്രത ഇത്രയും കൂടാൻ കാരണം. ? കോടതിവിധി തെറ്റാണെന്നാണോ * ഞാൻ കോടതിയെയും വിധിയെയും കുറ്റം പറയില്ല. അതിനെ അംഗീകരിക്കുന്നു, ബഹുമാനിക്കുന്നു. പക്ഷേ, ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞ ഒരു കാര്യം നാമോർക്കണം. കോടതിവിധികൾ അതിന്റെ പൂർണതയിൽ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ ഒരുഭാഗത്ത് നീതി നിഷേധിക്കപ്പെടും എന്നാണദ്ദേഹം പറഞ്ഞത്. അപ്പറഞ്ഞത് ഞങ്ങളുടെ കാര്യത്തിൽ പൂർണമായും ശരിയായി വന്നു. വിശ്വാസപരമായ കാര്യങ്ങളിൽ ജുഡീഷ്യറി കർക്കശമായ നിലപാടുകൾ എടുക്കരുതെന്നാണ് എന്റെ അഭിപ്രായം. ശബരിമല വിഷയത്തിലും അതാണെന്റെ നിലപാട്. ? സഭയുടെ സ്വത്താണോ തർക്കത്തിന് കാരണം ഇത് സഭയുടെ സ്വത്തിനുവേണ്ടിയുള്ള കേസല്ല. സഭയുടെ സ്വത്ത് പൊതുസ്വത്താണ്. ഞങ്ങൾക്കുകൂടി അവകാശപ്പെട്ട പൊതുസ്വത്ത് ഞങ്ങൾക്ക് പണ്ടേ നഷ്ടപ്പെട്ടു. ഇപ്പോഴുള്ളതെല്ലാം ഞങ്ങൾ പുതുതായി ഉണ്ടാക്കിയതാണ്. ഞങ്ങളുടെ പുരാതനമായ പള്ളികളും അവർക്ക് വേണമെന്നാണ് പറയുന്നത്. അത്തരം ഇടവകകളിൽ ബഹുഭൂരിപക്ഷം വരുന്നവർ യാക്കോബായക്കാരാണ്. ചിലയിടങ്ങളിൽ ഒരു ഓർത്തഡോക്സ് കുടുംബംപോലുമില്ല. അവിടെയൊക്കെ ഇപ്പോൾ പുറത്തുനിന്ന് ആളുകളെയിറക്കുകയാണ്. ഇതിനെ എങ്ങനെ ന്യായീകരിക്കും? മാതൃസഭയോട് എന്തിന് അവരിങ്ങനെ ചെയ്യുന്നു? ? യാക്കോബായ സഭാംഗങ്ങൾക്ക് ആരാധനയ്ക്കു വരാമെന്നാണല്ലോ ഓർത്തഡോക്സ് പക്ഷം പറയുന്നത് * ഇന്നലെവരെ സഞ്ചരിച്ച ആത്മീയ വഴിയിൽനിന്നു മാറി ഓർത്തഡോക്സ് വൈദികന്റെ കർമം സ്വീകരിക്കാൻ യാക്കോബായ വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ വൈദികർ മുടക്കപ്പെട്ടവരാണ്. അവർ പാത്രിയർക്കയുടെ ആത്മീയ മാഹാത്മ്യം അംഗീകരിക്കുന്നില്ല. എന്നാൽ, കർമങ്ങൾ തങ്ങൾ ചെയ്തോളാം എന്നുപറയുന്നു. അതംഗികരിക്കാൻ വിശ്വാസികൾ തയ്യാറല്ല. അതല്ല ഞങ്ങളുടെ വിശ്വാസം. ഓർത്തഡോക്സുകാരുടെ സാന്നിധ്യമില്ലാത്ത അഞ്ഞൂറോളം ദേവാലയങ്ങളുണ്ട്. അവയൊക്കെ പിടിച്ചെടുക്കാൻ കേസു കൊടുത്തിരിക്കുകയാണവർ. ? ഇനിയും ചർച്ചകളിലൂടെ പരിഹാരത്തിന് സാധ്യതയുണ്ടോ * ചർച്ചയ്ക്ക് തയ്യാറാകണമെന്ന് എല്ലാവരും അവരോട് ആവശ്യപ്പെട്ടതാണ്. സർക്കാരും ഗവർണറും ഇതര സഭാധ്യക്ഷന്മാരും മന്ത്രിസഭാ ഉപസമിതിയുമൊക്കെ നിർദേശിച്ചതാണ്. പക്ഷേ, അവർ തയ്യാറല്ല. ഇതൊരു പരിഷ്കൃത സമൂഹത്തിനു ചേർന്നതാണോ? ഞങ്ങളുടെ ദേവാലയങ്ങളിൽ എല്ലാകാലത്തും ഓർത്തഡോക്സുകാർക്ക് ആരാധനയ്ക്ക് അനുവാദം നൽകിയിട്ടുണ്ട്. അവരെ ഒരിക്കലും ഇറക്കിവിട്ടിട്ടില്ല. ആ ഞങ്ങളോടാണ് അവരിപ്പോൾ ഇങ്ങനെ പെരുമാറുന്നത്. വിധി അനുകൂലമായതിന്റെ ബലത്തിലാണത്. ഞങ്ങൾ തോറ്റുപോയവരാണ്. പക്ഷേ, ഞങ്ങളായിരുന്നു അവരുടെ ഭാഗത്തെങ്കിൽ ഇങ്ങനെ സമീപനം സ്വീകരിക്കില്ലായിരുന്നു. content highlights:jacobite orthodox conflict Metropolitan trustee of Jacobite Syrian Christian Church joseph mor gregorios

from mathrubhumi.latestnews.rssfeed https://ift.tt/2nYMl2h
via IFTTT

No comments:

Post a Comment

Post Bottom Ad

Pages