സന്മനസ്സുള്ളവർക്ക് ഇനി സമാധാനം - News4Max

Breaking

Post Top Ad

Sunday, 21 July 2019

സന്മനസ്സുള്ളവർക്ക് ഇനി സമാധാനം

തിരുവനന്തപുരം: അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ സന്മനസ്സുകാട്ടുന്നവർ ഇനി പെരുവഴിയിലാകില്ല. നിയമക്കുരുക്കുകളിൽ പെടാതിരിക്കാനും ചെലവായ പണം മടക്കിനൽകാനുമുള്ള സംവിധാനം ഒരുക്കണമെന്ന് നിർദേശിക്കുന്ന നിയമത്തിന്റെ കരട് തയ്യാറായി. സംസ്ഥാന നിയമപരിഷ്കരണ കമ്മിഷൻ തയ്യാറാക്കിയ 'കേരള എമർജൻസി മെഡിക്കൽ കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ഗുഡ് സമരിറ്റൻസ് ബില്ലി'ന്റെ കരട് സർക്കാരിനു സമർപ്പിച്ചു. പൊതുചർച്ചകൾക്കുശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നവരെ സംരക്ഷിക്കുന്നതിനുള്ള ഭാഗംകൂടി ബില്ലിൽ ഉൾപ്പെടുത്തിയത്. ആരോഗ്യവകുപ്പാണ് നിയമനിർമാണത്തിനുള്ള തുടർനടപടി സ്വീകരിക്കേണ്ടത്. അപകടത്തിൽ പരിക്കേറ്റവർക്കുള്ള അടിയന്തര ജീവൻരക്ഷാചികിത്സ മുൻകൂർ പണം ഈടാക്കാതെ സ്വകാര്യ ആശുപത്രികൾ നൽകണം. പിന്നീട് ഈ പണം സർക്കാർ നൽകും. ഇതിന്റെ നടത്തിപ്പിനായി എമർജൻസി മെഡിക്കൽ കെയർ ആൻഡ് ഗുഡ് സമരിറ്റൻ അതോറിറ്റിക്ക് രൂപംനൽകണം. നിയമം നിലവിൽവന്ന് മൂന്നുമാസത്തിനകം അതോറിറ്റിക്ക് രൂപംനൽകണം. അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നതിനുള്ള വ്യവസ്ഥകൾ സർക്കാരിന് തീരുമാനിക്കാം. രോഗികളെ എത്തിക്കുന്നവർക്ക് സംരക്ഷണം ഒരുക്കുന്നതും പരാതികൾ പരിഹരിക്കുന്നതും അതോറിറ്റിയുടെ ചുമതലയാണ്. രോഗിയെ ആശുപത്രിയിലെത്തിച്ചതിനുള്ള ആംബുലൻസ് വാടക, സഹായത്തിനെത്തിയ വ്യക്തികൾക്കുണ്ടായ ചെലവ് തുടങ്ങിയവ മടക്കിനൽകാൻ പ്രത്യേക പദ്ധതി തയ്യാറാക്കണം. ഇതിനാവശ്യമായ പണം നീക്കിവെക്കണമെന്നും ബിൽ ശുപാർശചെയ്യുന്നു. സഹായിക്ക് സംരക്ഷണം *വ്യക്തികളുടെ സമ്മതത്തോടെയല്ലാതെ അയാളെ പോലീസിന്റെ പ്രഥമവിവര റിപ്പോർട്ടിൽ ഉൾപ്പെടുത്തരുത്. *പണം അടയ്ക്കാൻ നിർബന്ധിക്കരുത്. *പരിക്കേറ്റയാളെ തിരിച്ചറിയുന്നതിനല്ലാതെ ചോദ്യംചെയ്യരുത്. *സഹായത്തിനെത്തിയയാൾ ആരെന്ന് വെളിപ്പെടുത്തേണ്ടതില്ല. *സാക്ഷിനിൽക്കാൻ നിർബന്ധിക്കരുത്. *ബലപ്രയോഗത്തിനോ ചോദ്യംചെയ്യലിനോ വിധേയനാക്കരുത്. *വിവരം നൽകാൻ തയ്യാറായാൽ നിശ്ചിതസമയത്ത് പൂർത്തിയാക്കണം. *തുടർച്ചയായി വിളിച്ചുവരുത്താൻ പാടില്ല. ചികിത്സ നിഷേധിക്കാനാവില്ല അപകടത്തിൽപ്പെട്ടയാൾക്ക് മെഡിക്കോ ലീഗൽ കേസിന്റെ പേരിൽ സ്വകാര്യ ആശുപത്രികൾ അടക്കമുള്ളവർ ചികിത്സ നിഷേധിക്കരുത്. ആശുപത്രിയിലെ ലഭ്യമായ സൗകര്യങ്ങൾക്കനുസരിച്ച് ചികിത്സനൽകണം, ആരോഗ്യനില ഭദ്രമാണെങ്കിൽ മാത്രമേ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാവൂ. അല്ലെങ്കിൽ രോഗിയെയോ ബന്ധുക്കളെയോ ആശുപത്രിമാറ്റത്തിന്റെ ഗുണദോഷങ്ങൾ ധരിപ്പിക്കണം. എല്ലാ പരിശോധനാരേഖകളും രോഗിയെ അയക്കുന്ന ആശുപത്രിക്കു കൈമാറണം. ആവശ്യമായ ജീവൻരക്ഷാ സംവിധാനങ്ങളും പരിശീലനം സിദ്ധിച്ചവരെയും ഒപ്പം അയക്കേണ്ട ഉത്തരവാദിത്വവും ആശുപത്രികൾക്കാണ്. നല്ലശമരിയക്കാർക്ക് സംരക്ഷണമൊരുക്കും അപകടത്തിൽപ്പെട്ടവരെ കൃത്യസമയത്ത് (ഗോൾഡൻ അവർ) ആശുപത്രിയിൽ എത്തിക്കാത്തതുമൂലം ഒട്ടേറെ മരണങ്ങൾ സംസ്ഥാനത്തുണ്ടാവുന്നു. പോലീസ് കേസിലും മറ്റും പെടുമെന്ന ഭയംമൂലമാണ് പലരും അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ മടിക്കുന്നത്. സഹായത്തിനെത്തുന്നവർക്കു സംരക്ഷണമൊരുക്കാനാണ് നിയമനിർമാണം കമ്മിഷൻ ശുപാർശചെയ്യുന്നത്. -ഡോ. എൻ.കെ. ജയകുമാർ, നിയമപരിഷ്കരണ കമ്മിഷൻ അംഗം Content Highlights:kerala emergency medical care and protection of good samaritans bill draft

from mathrubhumi.latestnews.rssfeed https://ift.tt/2O8hdcM
via IFTTT

No comments:

Post a Comment

Post Bottom Ad

Pages