നിയമസഭയില്‍ മാണി ഇരുന്ന കസേരയില്‍ പി.ജെ: പാര്‍ട്ടി ചെയര്‍മാനായിട്ടല്ലെന്ന് റോഷി - News4Max

Breaking

Post Top Ad

Monday, 27 May 2019

നിയമസഭയില്‍ മാണി ഇരുന്ന കസേരയില്‍ പി.ജെ: പാര്‍ട്ടി ചെയര്‍മാനായിട്ടല്ലെന്ന് റോഷി

തിരുവനന്തപുരം:കെ.എം മാണിയുടെ വിയോഗത്തിന് ശേഷം ചേർന്ന നിയമസഭാ സമ്മേളനത്തിൽ മാണിയുടെ കസേരയിൽ ഇരുന്നത് പി.ജെ ജോസഫ്. പാർട്ടി ചെയർമാൻ സ്ഥാനത്തിനായി ജോസ്.കെ മാണി വിഭാഗവും ജോസഫ് വിഭാഗവും വിട്ടുവീഴ്ചയ്ക്കില്ലെന്ന് പറയുന്നതിനിടെയാണ് ഇന്ന് ജോസഫ് മുൻനിരയിൽ മാണി ഇരുന്നിരുന്ന ആ കസേരയിൽ ഇരുന്നത്. എന്നാൽ ഇത് പാർട്ടി ചെയർമാൻ എന്ന നിലയ്ക്കല്ലെന്ന് റോഷി അഗസ്റ്റിൻ പ്രതികരിച്ചു. ജൂൺ ഒമ്പതിന് മുമ്പ് നിയസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്ത് അറിയിക്കണമെന്ന് സ്പീക്കർ അറിയിച്ചിട്ടുണ്ട്. കെ.എം മാണിക്ക് ആദരാഞ്ജലി അർപ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. മാണിയെ അനുസ്മരിച്ച് പ്രസംഗിക്കുന്നതിനിടെയിലും പി.ജെ ജോസഫ് സീനിയോറിറ്റി ഓർമ്മിപ്പിച്ച് സംസാരിച്ചതും ശ്രദ്ധേയമായി. കെ.എം മാണി വിളിച്ചത് കൊണ്ടാണ് എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് വന്നത്. പാർട്ടിയുടെ ലയനത്തിന് ചെയർമാൻ സ്ഥാനം നൽകണമെന്ന് കെ.എം മാണിയോട് ആവശ്യപ്പെട്ടിരുന്നു. സീനിയറായ താൻ ചെയർമാൻ ആകാമെന്നും വർക്കിങ് ചെയർമാൻ സ്ഥാനം നൽകാമെന്നും കെ.എം മാണി പറഞ്ഞുവെന്നും പി.ജെ ജോസഫ് അനുസ്മരണത്തിൽ വ്യക്തമാക്കി.ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആവർത്തിക്കുകയായിരുന്നു ജോസഫ് ഇതുവഴി. നേരത്തെ ജോസഫിന് മുൻനിര സീറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗവും അതിനെതിരേ മാണിവിഭാഗവും സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കത്തുനൽകിയിരുന്നു. കേരള കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറിയും ജോസഫ് വിഭാഗം നേതാവുമായ മോൻസ് ജോസഫാണ് സ്പീക്കർക്ക് ആദ്യം കത്തുനൽകിയത്. സീറ്റ് ക്രമീകരണത്തിൽ വ്യക്തത വരുത്തണമെന്ന് സ്പീക്കർ ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇത്. എന്നാൽ മുൻ നിരയിലെ നാലാം നമ്പർ സീറ്റ് ഒഴിച്ചിടാനാകില്ലെന്ന് വ്യക്തമാക്കിയ സ്പീക്കർ സീറ്റ് ജോസഫിന് അനുവദിക്കുകയായിരുന്നു. എന്നാൽ, പാർട്ടിയുടെ ചെയർമാൻ പദവി ആഗ്രഹിക്കുന്ന ജോസഫിനെ നിയമസഭാകക്ഷി നേതാവായി വാഴിക്കാനുള്ള കുറുക്കുവഴിയാണ് ഈ നീക്കമെന്ന് ജോസ് കെ. മാണിയെ പിന്തുണയ്ക്കുന്നവർ വ്യാഖ്യാനിക്കുന്നു. സീറ്റുമാറ്റം അറിഞ്ഞപ്പോൾത്തന്നെ അവർ സ്പീക്കറുടെ ഓഫീസിനെ സമീപിച്ചിരുന്നു. മുൻനിര സീറ്റ് കിട്ടുന്നതോടെ പി.ജെ. ജോസഫിന് കക്ഷിനേതാവിന്റെ പദവി കൈവരുന്നതിലെ ആശങ്ക അറിയിക്കുകയും ചെയ്തു. പാർട്ടി ചെയർമാൻ സ്ഥാനത്തേക്ക് ഇപ്പോഴത്തെ വർക്കിങ് ചെയർമാൻ പി.ജെ. ജോസഫും മാണിയുടെ മകൻ ജോസ് കെ. മാണിയും അവകാശവാദം ഉന്നയിക്കുന്നുണ്ട്. നിയമസഭയിലേക്കും ഈ ചേരിപ്പോര് വ്യാപിക്കുന്നതോടെ കേരളകോൺഗ്രസിൽ പിളർപ്പിന് സാധ്യതയേറി. അൽപസമയത്തിനകം യു.ഡി.എഫ് യോഗം ചേരുന്നുണ്ട്. ലോക്സഭ ഫലം വിലയിരുത്തലാണ് യോഗത്തിന്റെ അജണ്ടയെങ്കിലും കേരള കോൺഗ്രസിലെ പ്രതിസന്ധി യോഗത്തിൽ ചർച്ചയാവും. content highlights: KM Mani, PJ Joseph, Jose K Mani, Kerala Congress M, UDF

from mathrubhumi.latestnews.rssfeed http://bit.ly/2HDWW9G
via IFTTT

No comments:

Post a Comment

Post Bottom Ad

Pages