തോറ്റ 'എംപി' മന്ത്രിയായി മണ്ഡലം നോക്കി: രാഹുല്‍ മറന്ന അമേഠി സ്മൃതിയെ കൈവിട്ടില്ല - News4Max

Breaking

Post Top Ad

Sunday, 26 May 2019

തോറ്റ 'എംപി' മന്ത്രിയായി മണ്ഡലം നോക്കി: രാഹുല്‍ മറന്ന അമേഠി സ്മൃതിയെ കൈവിട്ടില്ല

ന്യൂഡൽഹി: പതിനേഴാം ലോക്സഭ തിരഞ്ഞെടുപ്പിൽ ഏവരെയും ഞെട്ടിച്ച ഫലമായിരുന്നു അമേഠിയിലേത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് 55000-ലേറെ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. കോൺഗ്രസ് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരഞ്ഞെടുപ്പ് ഫലം. പക്ഷേ, കഴിഞ്ഞ അഞ്ചുവർഷം അമേഠി കേന്ദ്രീകരിച്ച് പ്രവർത്തിച്ച സ്മൃതി ഇറാനിക്കും ബി.ജെ.പി. പ്രവർത്തകർക്കും നല്ല ആത്മവിശ്വാസമുണ്ടായിരുന്നു അമേഠിയിൽ. 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയോട് തോറ്റെങ്കിലും സ്മൃതി ഇറാനി അമേഠിയെ ഉപേക്ഷിച്ചിരുന്നില്ല. അതുതന്നെയാണ് ഇത്തവണ മധുരപ്രതികാരമെന്നോണമുള്ള വിജയത്തിന് കാരണമായതും. 2014-ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും സ്മൃതി ഇറാനി മോദി മന്ത്രിസഭയിൽ അംഗമായിരുന്നു. കേന്ദ്രമന്ത്രി പദം ലഭിച്ചിട്ടും വീണ്ടും അമേഠി കേന്ദ്രീകരിച്ചുതന്നെയായിരുന്നു അവരുടെ പ്രവർത്തനം. കേന്ദ്രസർക്കാരിന്റെ ഓരോ പദ്ധതികളും അമേഠിയിലെത്തിക്കാനും അതിന് നേതൃത്വം നൽകാനും സ്മൃതി ഇറാനി മണ്ഡലത്തിൽ നേരിട്ടെത്തുകയും ചെയ്തിരുന്നു. 2014-ലെ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന്റെ ദേശീയനേതൃത്വത്തിൽ സജീവമായ രാഹുൽഗാന്ധിക്ക് മണ്ഡലത്തെ ശ്രദ്ധിക്കാനായില്ല. ഇതുതന്നെയാണ് അദ്ദേഹത്തിന് ഇത്തവണ തിരിച്ചടിയായതും. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ രാജ്യമാകെ സഞ്ചരിക്കുന്നതിനിടെ രാഹുൽ അമേഠിയെ മറന്നു. പക്ഷേ, തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും സ്മൃതി ഇറാനി അമേഠിയിൽ സാന്നിധ്യം ശക്തമാക്കി. 2014-നും 2019-നും ഇടയിൽ രാഹുൽഗാന്ധിയെക്കാൾ കൂടുതൽതവണ സ്മൃതി ഇറാനി അമേഠിയിൽ എത്തിയെന്നാണ് ബി.ജെ.പി. പ്രാദേശിക നേതാക്കളുടെ അവകാശവാദം. അറുപതിലേറെ തവണ സ്മൃതി ഇറാനി മണ്ഡലത്തിൽ സന്ദർശനം നടത്തി. ഇതിനിടെ മണ്ഡലത്തിലെ ഓരോ നിയമസഭ മണ്ഡലങ്ങളിലും പ്രാദേശിക പാർട്ടി നേതൃത്വവുമായി അടുത്ത ബന്ധമുണ്ടാക്കി. അമേഠിയിലെ മുക്കിലും മൂലയിലുമെത്തി ജനങ്ങളെ നേരിൽക്കണ്ടു. ദളിത്, ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുറപ്പിച്ചു. സ്മൃതി ഇറാനിയുടെ മൂന്നുവർഷത്തെ പ്രവർത്തനങ്ങളുടെ ഫലം ആദ്യം പ്രതിഫലിച്ചത് 2017-ലെ നിയമസഭ തിരഞ്ഞെടുപ്പിലായിരുന്നു. അമേഠി ലോക്സഭ മണ്ഡലത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ നാലിലും ബി.ജെ.പി. ജയിച്ചുകയറി. തിലോയി, സലോൺ, ജഗദീഷ്പുർ,അമേഠി എന്നിവിടങ്ങളിൽ ബി.ജെ.പി. വെന്നിക്കൊടി പാറിച്ചു. ഒരു സീറ്റിൽ സമാജ് വാദി പാർട്ടിയും വിജയിച്ചു. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടികളൊന്നും കോൺഗ്രസിന് ഒരു പാഠമായില്ല. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിക്കും ബി.ജെ.പി.ക്കും പതിവിലേറെ ആത്മവിശ്വാസമുണ്ടായിരുന്നു. മണ്ഡലത്തെ തിരിഞ്ഞുനോക്കാത്ത എം.പിയാണ് രാഹുൽഗാന്ധിയെന്ന പ്രചാരണം ബി.ജെ.പി. ശക്തമാക്കി. കഴിഞ്ഞ അഞ്ചുവർഷം എം.പിയെ കാണാതിരുന്ന ജനങ്ങൾക്കിടയിൽ ബി.ജെ.പി. പ്രചാരണം സ്വാധീനമുണ്ടാക്കി. പകരം തോൽവിയറിഞ്ഞിട്ടും കഴിഞ്ഞ അഞ്ചുവർഷം അമേഠിയിലെത്തി പ്രവർത്തിച്ച സ്മൃതി ഇറാനിക്ക് അവർ വോട്ട് നൽകി. ഇതോടൊപ്പം രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വവും ബി.ജെ.പി. സമർഥമായി ഉപയോഗിച്ചു. അമേഠിയിൽ പരാജയം ഭയന്നാണ് രാഹുൽ വയനാട്ടിൽ പോയതന്നെ പ്രചാരണം വോട്ടർമാർക്കിടയിൽ ചർച്ചയായി. ചുരുക്കിപ്പറഞ്ഞാൽ വയനാട്ടിലെ സ്ഥാനാർഥിത്വവും രാഹുലിന് തിരിച്ചടിയായി. അമേഠിയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നേടിയായിരുന്നു സ്മൃതി ഇറാനിയുടെ വിജയം. ഒരിടത്തുപോലും രാഹുൽഗാന്ധിക്ക് മുന്നിലെത്താനായില്ല. ബി.ജെ.പി.യുടെ പ്രാദേശിക നേതൃത്വം മുതൽ സംസ്ഥാന നേതൃത്വം വരെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചു. ഇതോടൊപ്പം സ്മൃതി ഇറാനിയുടെ നേരിട്ടുള്ള പ്രചാരണവും രാഹുലിന്റെ അസാന്നിധ്യവും ബി.ജെ.പി.ക്ക് തുണയായി. ഒടുവിൽ ഫലപ്രഖ്യാപനം വന്നപ്പോൾ ചരിത്രവിജയുമായി സ്മൃതി ഇറാനി ലോക്സഭയിലേക്ക്. 49.7 ശതമാനം വോട്ടുവിഹിതം നേടിയായിരുന്നു സ്മൃതി ഇറാനിയുടെ വിജയം. രാഹുൽഗാന്ധിക്ക് കിട്ടിയതാകട്ടെ 43.9 ശതമാനം വോട്ടും. രാഹുൽഗാന്ധിക്കായി മഹാസഖ്യം സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിലും ദളിത്, ന്യൂനപക്ഷ വോട്ടുകളെല്ലാം കൃത്യമായി അക്കൗണ്ടിലാക്കാൻ സ്മൃതി ഇറാനിക്ക് കഴിഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ അമേഠിയിലെ കോൺഗ്രസ് നേതൃത്വത്തിൽ പൊട്ടിത്തെറികളും തുടരുകയാണ്. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഡി.സി.സി. പ്രസിഡന്റ് രാജി പ്രഖ്യാപിച്ചു. രാഹുലിന്റെ പ്രതിനിധിയായി മണ്ഡലത്തിൽ പ്രവർത്തിച്ചിരുന്ന ചന്ദ്രകാന്ത് ദുബ്ബെക്കെതിരെയും കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷമുണ്ട്. Content Highlights:smriti irani made continuous visit in amethi and used rahul gandhis absence in amethi

from mathrubhumi.latestnews.rssfeed http://bit.ly/2HBuPbj
via IFTTT

No comments:

Post a Comment

Post Bottom Ad

Pages