ബലാകോട്ടിലുണ്ടായിരുന്ന ജയ്ഷെ മുഹമ്മദിന്‍റെ ഭീകരവാദി ക്യാംപിലുണ്ടായിരുന്നത് ഏറ്റവും ആധുനികമായ സൗകര്യങ്ങളായിരുന്നു. ഭീകരരും ചാവേറുകളും അടങ്ങുന്ന നൂറ് കണക്കിന് പേരെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. ഇതിൽ നിരവധി പേർ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താൻ തയ്യാറെടുക്കുകയായിരുന്നെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അൽഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദൻ കഴിഞ്ഞിരുന്ന അബൊട്ടാബാദിന് 80 കിലോമീറ്റർ അകലെയാണ് ബലാകോട്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇന്ത്യയുടെ ആക്രമണം ഏറെക്കുറെ ബിൻ ലാദനെ വധിക്കാൻ അമേരിക്ക നടത്തിയ സൈനീക നീക്കം പോലെയായിരുന്നു.
പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാക് അധീന കശ്മീരിലെ വിവിധ ക്യാംപുകളിലായിരുന്ന എല്ലാവരെയും ബലാകോട്ടിലെ കൊടും കാട്ടിനുള്ളിലെ പരിശീലനകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഈ ക്യാംപിൽ ഫൈവ് സ്റ്റാർ സൗകര്യങ്ങളുണ്ടായിരുന്നെന്നാണ് സൂചന.
ഭീകരർ ഉറങ്ങുമ്പോൾ തീർത്തും അപ്രതീക്ഷിതമായാണ് ഇന്ത്യൻ വിമാനങ്ങൾ പറന്നെത്തി ആക്രമണം നടത്തിയത്. 90 സെക്കന്‍റിൽ ക്യാംപിന് മേൽ ബോംബ് വർഷിച്ച് ഇന്ത്യൻ വിമാനങ്ങൾ തിരികെപ്പറന്നു. ഒരു പോറൽ പോലും സൈനികർക്കോ വിമാനങ്ങൾക്കോ ഏറ്റതുമില്ല.
ജയ്ഷെ മുഹമ്മദിന്‍റെ പാകിസ്ഥാനിലെ ഏറ്റവും വലിയ പരിശീലനകേന്ദ്രങ്ങളിലൊന്നായിരുന്നു ബലാകോട്ടിലേത്. ജയ്ഷെ തലവൻ മസൂദ് അസറിന്‍റെ ബന്ധുക്കളെയെല്ലാം പരിശീലിപ്പിച്ചത് ഇവിടെയാണ്. മസൂദ് അസറിന്‍റെ ഭാര്യാ സഹോദരൻമാരിലൊരാളായ യൂസുഫ് അസറായിരുന്നു ഈ കേന്ദ്രം നടത്തിയിരുന്നത്.
325 ഭീകരവാദികളും അവരുടെ പരിശീലകരും ഇവിടെയുണ്ടായിരുന്നെന്നാണ് സൂചന. മസൂദ് അസറും മറ്റ് നേതാക്കളും കൃത്യമായ ഇടവേളകളിൽ ഇവിടെയെത്തി ഭീകരവാദികൾക്ക് ക്ലാസ്സെടുക്കാറുണ്ട്, പ്രഭാഷണങ്ങൾ നടത്താറുണ്ട്. മുൻപ് ഈ സ്ഥലം ഹിസ്‍ബുൾ മുജാഹിദ്ദീനും ക്യാംപായി ഉപയോഗിച്ചിരുന്നെന്നാണ് സൂചന.മികച്ച ഭക്ഷണം, ഫിറ്റ്നസിനുള്ള സൗകര്യങ്ങൾ, തണുപ്പിനെ ചെറുക്കാൻ കഴിയുന്ന മികച്ച വസ്ത്രങ്ങൾ ഉൾപ്പടെ എല്ലാ വിധ സൗകര്യങ്ങളും ക്യാമ്പിൽ ലഭ്യമായിരുന്നു.
കുൻഹാർ നദിയുടെ തൊട്ടടുത്തുള്ള പ്രദേശത്ത് ഭീകരവാദികൾക്ക് ഏതൊഴുക്കിലും നീന്തുന്നതിനുള്ള പരിശീലനം നൽകിയിരുന്നു.ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യേണ്ടതെങ്ങനെ, സുരക്ഷാസേനയുടെ വാഹനങ്ങൾ ആക്രമിക്കുന്നതെങ്ങനെ, ചാവേറാക്രമണങ്ങൾ നടത്തുന്നതെങ്ങനെ, അതിനായി വാഹനങ്ങൾ തയ്യാറാക്കി നിർത്തുന്നതെങ്ങനെ, ഇന്ത്യൻ സൈന്യത്തിന്‍റെ പിടിയിലകപ്പെട്ടാൽ ഏത് സമ്മർദ്ദത്തെയും നേരിടുന്നതെങ്ങനെ എന്നിവയെല്ലാം പരിശീലിപ്പിക്കാൻ പ്രത്യേക സൗകര്യങ്ങളുണ്ട് ഈ ക്യാംപിൽ.
മതപരമായ ആശയപ്രചാരണവും ഭീകരവാദികളെ കടുത്ത രീതിയിൽ മനസ്സ് മാറ്റിയെടുക്കലും ലക്ഷ്യമിട്ട് മതപഠനക്ലാസ്സുകൾ ഈ ക്യാംപിൽ നടക്കാറുണ്ടായിരുന്നു.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2H7SNvb
via IFTTT
No comments:
Post a Comment