കൃഷ്ണപ്പയുടെ വന്‍വീഴ്ച്ച, 'കളിക്കാത്ത' ആര്‍ച്ചര്‍ക്ക് എട്ടു കോടി, അടിസ്ഥാന വിലയില്‍ രഹാനെ - News4Max

Breaking

Post Top Ad

Monday, 14 February 2022

കൃഷ്ണപ്പയുടെ വന്‍വീഴ്ച്ച, 'കളിക്കാത്ത' ആര്‍ച്ചര്‍ക്ക് എട്ടു കോടി, അടിസ്ഥാന വിലയില്‍ രഹാനെ

ബെംഗളൂരു: ഐപിഎൽ താരലേലത്തിൽ പണം വാരിയവരുടേയും ചില്ലിക്കാശില്ലാതെ കൈ മലർത്തിയവരുടേയും കൂട്ടത്തിനിടയിൽ ചില കയറ്റങ്ങളും ഇറക്കങ്ങളും കണ്ടു. കഴിഞ്ഞ സീസണിലെ ലേലത്തിൽ കോടികൾ കൊയ്ത് ഞെട്ടിച്ച രണ്ട് പേർ ഇത്തവണ അതിന്റെ ഏഴയലത്ത് പോലും എത്താതെ പിന്നാക്കം പോയപ്പോൾ മറ്റു രണ്ടു പേരുടെ ലേലത്തുക ലക്ഷത്തിൽ നിന്ന് കോടിയിലെത്തി. കഴിഞ്ഞ വർഷം 9.25 കോടിക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയ കർണാടക താരം കൃഷ്ണപ്പ ഗൗതമിന് ഈ സീസണിൽലഭിച്ചത് 90 ലക്ഷം രൂപ മാത്രം. ലക്നൗ സൂപ്പർ ജയന്റ്സാണ് താരത്തെ തട്ടകത്തിലെത്തിച്ചത്. 2018-ൽ 11.50 കോടി രൂപയക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ ജയദേവ് ഉനദ്കടിന് ഇത്തവണ മുംബൈ ഇന്ത്യൻസ് ചിലവഴിച്ചത് 1.40 കോടി രൂപ മാത്രം. ഇന്ത്യക്കായി കളിക്കാത്ത താരങ്ങളിൽ ഐപിഎൽ ലേലത്തിൽ ഏറ്റവും കൂടുതൽ സ്വന്തമാക്കിയ താരമെന്ന റെക്കോഡ് ഈ ലേലം വരെ കൃഷ്ണപ്പ ഗൗതമിന്റെ പേരിലായിരുന്നു. 20 ലക്ഷം അടിസ്ഥാന വിലയുമായെത്തി 10 കോടി രൂപയ്ക്ക് ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയ ആവേശ് ഖാൻ ഗൗതമിൽ നിന്ന് ആ റെക്കോഡ് സ്വന്തമാക്കി. റെക്കോഡ് തുകയ്ക്ക് ചെന്നൈയിൽ എത്തിയെങ്കിലും ടീം ക്യാപ്റ്റൻ എംഎസ് ധോനിയുടെ വിശ്വാസം നേടിയെടുക്കാൻ കൃഷ്ണപ്പ ഗൗതമിന് കഴിഞ്ഞില്ല. ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാതിരുന്ന കൃഷ്ണപ്പയെ ഈ സീസണിൽ റിലീസ് ചെയ്യാൻ ചെന്നൈയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ആദ്യം കൊൽക്കത്തയും ഡൽഹിയും രംഗത്തുണ്ടായിരുന്നു. ഒടുവിൽ ലക്നൗ ജഴ്സി അണിയാനാണ് കൃഷ്ണപ്പയക്ക് ഭാഗ്യം ലഭിച്ചത്. കൃഷ്ണപ്പയേയും ഉനദ്കട്ടിനേയും കൂടാതെ വൻവീഴ്ച്ച സംഭവിച്ച മറ്റൊരു താരമാണ് ചെന്നൈയുടെ കരൺ ശർമ. അഞ്ചു കോടിയിൽ നിന്ന് 50 ലക്ഷത്തിലേക്കാണ് കരൺ വീണത്. ഭാഗ്യതാരം എന്നു വിശേഷിപ്പിക്കുന്ന കരൺ കഴിഞ്ഞ ആറു സീസണുകളിൽ അഞ്ചു തവണയും ഫൈനൽ കളിച്ചു. അതിൽ നാല് തവണയും കിരീടത്തിന്റെ ഭാഗമായി. മിക്കപ്പോഴും കളത്തിന് പുറത്തായിട്ടും റെക്കോഡ് കിരീടം നേടിയ ഉത്തർ പ്രദേശുകാരനെ ഇത്തവണ ആർസിബിയാണ് ലേലം വിളിച്ചെടുത്തത്. ഈ സീസണിലെങ്കിലും കിരീടം നേടാൻ കരൺ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആർസിബിയുടെ ഈ നീക്കം എന്നാണ് ആരാധകർ പറയുന്നത്. ഹർഷലിനും പ്രസിദ്ധിനും ലോട്ടറി 2021-ൽ 20 ലക്ഷത്തിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ കളിച്ച ഹർഷൽ പട്ടേലിന് വമ്പൻ ലോട്ടറി അടിച്ചു.10.75 കോടി രൂപയ്ക്കാണ് ആർസിബി വീണ്ടും താരത്തെ തട്ടകത്തിലെത്തിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ 20 ലക്ഷത്തിന് ഒരു സീസൺ കളിച്ച പ്രസിദ്ധ് കൃഷ്ണയെ രാജസ്ഥാൻ റോയൽസ് വലയെറിഞ്ഞു പിടിച്ചത് 10 കോടി രൂപയ്ക്കാണ്. ഹർഷൽ പട്ടേലിനായി തുടക്കത്തിൽ രംഗത്തുണ്ടായിരുന്നത് ചെന്നൈ സൂപ്പർ കിങ്സായിരുന്നു. എന്നാൽ 4.40 കോടിയിലെത്തിയപ്പോൾ അവർ പിൻവാങ്ങി. പിന്നീട് ആർസിബിയും ഹൈദരാബാദുമായി മത്സരം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഹർഷലിനെ ആർസിബി തന്നെ സ്വന്തമാക്കി. കർണാടക താരങ്ങൾക്കിടയിലെ കാശുകാരനാണ് പ്രസിദ്ധ് കൃഷ്ണ. ഒരു കോടി രൂപയായിരുന്നു 25-കാരന്റെ അടിസ്ഥാന വില. ലക്നൗവും ഗുജറാത്തും ഉയർത്തിയ വെല്ലുവിളി അതിജീവിച്ചാണ് രാജസ്ഥാൻ പ്രസിദ്ധ് കൃഷ്ണയെ ടീമിലെത്തിച്ചത്. കളിക്കാത്ത ആർച്ചർക്ക് എട്ടു കോടി, അടിസ്ഥാന വിലയിൽ രഹാനെ തോളിലെ പരിക്ക് കാരണം ഈ സീസണിൽ ഐപിഎൽ കളിക്കില്ലെന്ന് ഉറപ്പായിട്ടും മുംബൈ ഇന്ത്യൻസ് ജോഫ്ര ആർച്ചറെ ലേലം വിളിച്ചെടുത്തതാണ് മറ്റൊരു ടേണിങ് പോയിന്റ്. ലേലത്തിന്റെ രണ്ടാം ദിനം എട്ടു കോടിയാണ് വിദേശ പേസ് ബൗളർക്ക് മുംബൈ മുടക്കിയത്. എന്നാൽ മുംബൈ ഉടമ ആകാശ് അംബാനിക്ക് അതിന് വ്യക്തമായ ഉത്തരമുണ്ട്. അടുത്ത സീസണിൽ ജസ്പ്രീത് ബുംറയ്ക്കൊപ്പം മുംബൈയുടെ ബൗളിങ് ആർച്ചർ ഭരിക്കുമെന്ന് ആകാശ് പറയുന്നു. അത് മുൻകൂട്ടി കണ്ടാണ് ഈ നീക്കം. സോഷ്യൽ മീഡിയയിൽ മുംബൈ-ആർച്ചർ മാരക കോമ്പിനേഷന്റെ ആവേശം മുംബൈ ആരാധകർ ആഘോഷമാക്കുന്നുണ്ട്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയ്ക്ക് ലഭിച്ചത് കേവലം ഒരു കോടിരൂപ മാത്രം. അടിസ്ഥാന വിലയ്ക്കാണ് ഷാരൂഖ് ഖാന്റെ ടീം മുൻ ഇന്ത്യൻ ക്യാപ്റ്റനെ വിളിച്ചെടുത്തത്. മറ്റു ടീമുകൾ രഹാനെയിൽ താത്പര്യം പ്രകടിപ്പിച്ചില്ല. ഇന്ത്യക്കായി 2016 ഓഗസ്റ്റിന് ശേഷം ടി20 യും 2018 ഫെബ്രുവരിക്ക് ശേഷം ഏകദിനവും കളിക്കാത്ത താരമാണ് രഹാനെ. തന്നെ ഒരു ടെസ്റ്റ്ക്രിക്കറാക്കി മാത്രം കരുതരുത് എന്നും ടി20യിലും തന്റെ പ്രകടനം മികച്ചതാണ് എന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. Content Highlights: IPL Auction 2022 Stats

from sports rss feed https://ift.tt/8qHK9vg
via IFTTT

No comments:

Post a Comment

Post Bottom Ad

Pages