ലേലം പിടിച്ചവർ ജെസിബിയുമായി വീടൊഴിപ്പിക്കാനെത്തി: വീട്ടമ്മയ്ക്കും മക്കൾക്കും മർദനമേറ്റു - News4Max

Breaking

Post Top Ad

Sunday, 26 May 2019

ലേലം പിടിച്ചവർ ജെസിബിയുമായി വീടൊഴിപ്പിക്കാനെത്തി: വീട്ടമ്മയ്ക്കും മക്കൾക്കും മർദനമേറ്റു

പട്ടിക്കാട്: സഹകരണബാങ്കിൽനിന്ന് ലേലം വിളിച്ചെടുത്ത സ്ഥലം ഒഴിപ്പിക്കുന്നതിനെച്ചൊല്ലി സംഘർഷം. സംഘർഷത്തിൽ പരുക്കേറ്റ വീട്ടമ്മയും മക്കളും തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. പട്ടിക്കാട് സ്വദേശി പുലിക്കോട്ടിൽ ഹോചിമിന്റെ ഭാര്യ ലൈഫി(42), മക്കളായ അലീന(17), ആൽഫിൻ(21) എന്നിവരാണ് ചികിത്സ തേടിയത്. ശനിയാഴ്ച വൈകുന്നേരം നാലുമണിക്കായിരുന്നു സംഭവം. ഭൂമി ലേലത്തിൽ വാങ്ങിയ പട്ടിക്കാട് സ്വദേശി കവനാക്കുടിയിൽ ഔസേഫ് സ്ഥലം ഒഴിപ്പിക്കുന്നതിനായി രണ്ട് മണ്ണുമാന്തിയന്ത്രങ്ങളുമായി എത്തി. എന്നാൽ സ്ഥലം നികത്തുന്നതിനെ വീട്ടമ്മ എതിർത്തു. ബലം പ്രയോഗിച്ച് ഭൂമി മണ്ണിട്ടു നികത്താൻ ശ്രമിച്ചപ്പോൾ ലൈഫിയും മക്കളും മണ്ണുമാന്തിയന്ത്രത്തിന്റെ മുന്നിൽക്കിടന്ന് പ്രതിഷേധിച്ചു. ഇത് വകവെയ്ക്കാതെ ഇവരുടെ കിണർ നികത്തുകയും വാട്ടർടാങ്ക് നശിപ്പിക്കുകയും ചെയ്തു. ഗുണ്ടകളുമായി വന്ന് ബലമായി സ്ഥലം മണ്ണിട്ടു നികത്തിയെന്നും തന്നെയും മക്കളെയും ആക്രമിച്ചെന്നും ആരോപിച്ച് ലൈഫി പീച്ചി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വീടിരിക്കുന്നതടക്കം ഇരുപതുസെന്റ് സ്ഥലമാണ് ഇവിടെയുള്ളത്. ഇതിലെ അഞ്ചുസെന്റ് സ്ഥലമാണ് ബാങ്ക് ലേലം ചെയ്തത്. മുപ്പത്തഞ്ചുകൊല്ലം മുമ്പ് വീട്ടമ്മ സഹകരണബാങ്കിൽനിന്ന് ഭൂമി ഈടുവെച്ച് പണം വാങ്ങിയിരുന്നു. കുടിശ്ശികയെത്തുടർന്ന് ബാങ്ക് ഈ സ്ഥലം ലേലംചെയ്തു വിറ്റു. ഈ സ്ഥലം അളന്നുതിരിക്കാൻ ശനിയാഴ്ച ബാങ്കധികൃതർ വന്നെങ്കിലും വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് തിരിച്ചുപോവുകയായിരിന്നു.

from mathrubhumi.latestnews.rssfeed http://bit.ly/2wjX1ZV
via IFTTT

No comments:

Post a Comment

Post Bottom Ad

Pages