കേരള കോൺഗ്രസിൽ കസേരപ്പോര് - News4Max

Breaking

Post Top Ad

Monday, 27 May 2019

കേരള കോൺഗ്രസിൽ കസേരപ്പോര്

തിരുവനന്തപുരം: കെ.എം. മാണിക്ക് ചരമോപചാരമർപ്പിക്കാൻ തിങ്കളാഴ്ച സഭ ചേരാനിരിക്കെ, അദ്ദേഹം വഹിച്ചിരുന്ന നിയമസഭാകക്ഷി നേതൃസ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി. നിയമസഭയിൽ മാണി ഇരുന്ന സീറ്റ് ഉപനേതാവായ പി.ജെ. ജോസഫിന് അനുവദിച്ചതോടെയാണ് പാർട്ടിയിലെ തർക്കം സഭയിേലക്കും പടർന്നത്. ജോസഫിന് മുൻനിര സീറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗവും അതിനെതിരേ മാണിവിഭാഗവും സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കത്തുനൽകി. കേരള കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറിയും ജോസഫ് വിഭാഗം നേതാവുമായ മോൻസ് ജോസഫാണ് സ്പീക്കർക്ക് ആദ്യം കത്തുനൽകിയത്. സീറ്റ് ക്രമീകരണത്തിൽ വ്യക്തത വരുത്തണമെന്ന് സ്പീക്കർ ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇത്. ഉപനേതാവായ പി.ജെ. ജോസഫിനാണ് മാണിയുടെ നിര്യാണശേഷം നിമസഭാകക്ഷി നേതാവിന്റെ താത്കാലിക ചുമതലയെന്ന് മോൻസ് സ്പീക്കറെ അറിയിച്ചു. ഇതനുസരിച്ച് സ്പീക്കർ മാണി ഇരുന്നിരുന്ന മുൻനിര സീറ്റ് ജോസഫിന് നൽകി. എന്നാൽ, പാർട്ടിയുടെ ചെയർമാൻ പദവി ആഗ്രഹിക്കുന്ന ജോസഫിനെ നിയമസഭാകക്ഷി നേതാവായി വാഴിക്കാനുള്ള കുറുക്കുവഴിയാണ് ഈ നീക്കമെന്ന് ജോസ് കെ. മാണിയെ പിന്തുണയ്ക്കുന്നവർ വ്യാഖ്യാനിക്കുന്നു. സീറ്റുമാറ്റം അറിഞ്ഞപ്പോൾത്തന്നെ അവർ സ്പീക്കറുടെ ഓഫീസിനെ സമീപിച്ചിരുന്നു. മുൻനിര സീറ്റ് കിട്ടുന്നതോടെ പി.ജെ. ജോസഫിന് കക്ഷിനേതാവിന്റെ പദവി കൈവരുന്നതിലെ ആശങ്ക അറിയിക്കുകയും ചെയ്തു. മോൻസ് ആവശ്യപ്പെട്ടത് സീറ്റ് പുനഃക്രമീകരണം മാത്രമാണെന്നും ജോസഫിനെ കക്ഷിനേതാവായി അംഗീകരിച്ചിട്ടില്ലെന്നും സ്പീക്കറുടെ ഓഫീസ് അവരെ അറിയിച്ചു. എങ്കിലും ജോസ് കെ. മാണിയെ പിന്തുണയ്ക്കുന്ന റോഷി അഗസ്റ്റിൻ എം.എൽ.എ. സ്പീക്കർക്ക് വീണ്ടും കത്തുനൽകി. കക്ഷിനേതാവിന്റെ അഭാവത്തിൽ ഉപനേതാവിന് ആ ചുമതല നൽകാനാവില്ലെന്നും റോഷി സ്പീക്കറെ അറിയിച്ചു. പാർട്ടി ചെയർമാനെ തിരഞ്ഞെടുത്തശേഷമേ നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കൂ. അതിനാൽ ജോസഫിന് കക്ഷിനേതാവിന്റെ ചുമതലയുണ്ടെന്ന വാദം അംഗീകരിക്കാനാവില്ല. എം.എൽ.എ.മാർ ചേർന്ന് പുതിയ കക്ഷിനേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ സാവകാശം നൽകണമെന്നും റോഷി ആവശ്യപ്പെട്ടു. പാർട്ടി ചെയർമാൻ സ്ഥാനത്തേക്ക് ഇപ്പോഴത്തെ വർക്കിങ് ചെയർമാൻ പി.ജെ. ജോസഫും മാണിയുടെ മകൻ ജോസ് കെ. മാണിയും അവകാശവാദം ഉന്നയിക്കുന്നുണ്ട്. നിയമസഭയിലേക്കും ഈ ചേരിപ്പോര് വ്യാപിക്കുന്നതോടെ കേരളകോൺഗ്രസിൽ പിളർപ്പിന് സാധ്യതയേറി. സീറ്റ് ജോസഫിന് നൽകണം കക്ഷിനേതാവായ മാണിയുടെ അഭാവത്തിൽ ഉപനേതാവായ പി.ജെ. ജോസഫിനാണ് താത്കാലികച്ചുമതല. മാണി സഭയിൽ വരാത്ത ദിവസങ്ങളിലും ജോസഫിനായിരുന്നു ചുമതല. അതിനാൽ സഭയിൽ മാണിയുടെ സീറ്റ് ജോസഫിന് നൽകണം. -മോൻസ് ജോസഫ് എം.എൽ.എ.. ഉപനേതാവിനല്ല ചുമതല കേരള കോൺഗ്രസിന്റെ ഭരണഘടനപ്രകാരം കക്ഷിനേതാവ് അന്തരിച്ചാൽ ഉപനേതാവിന് ചുമതല ലഭിക്കില്ല. എം.എൽ.എ.മാർ ചേർന്ന് പുതിയ നേതാവിനെ തിരഞ്ഞെടുക്കണം. അതുവരെ സാവകാശം അനുവദിക്കണം. -റോഷി അഗസ്റ്റിൻ എം.എൽ.എ. Content Highlights:Internal Conflict in Kerala Congress M

from mathrubhumi.latestnews.rssfeed http://bit.ly/2WtptqT
via IFTTT

No comments:

Post a Comment

Post Bottom Ad

Pages