താന്‍ കഷ്ടപ്പെട്ട് എടുത്ത ചിത്രങ്ങള്‍ മനോരമയുടെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണമായ ‘വനിത’ മോഷ്ടിച്ചുവെന്ന് യുവ ഫോട്ടോഗ്രാഫര്‍. ഹൈക്കോടതിയുടെ ഉത്തരവിന് ശേഷം കഴിഞ്ഞ ജനുവരി 14ന് അഗസ്ത്യര്‍മലയില്‍ സന്ദര്‍ശിച്ച ആദ്യ സ്ത്രീയായ ധന്യ സനലിനൊപ്പം നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് ‘വനിത’ മോഷ്ടിച്ചതെന്ന് കേരളകൗമുദി പത്രത്തിന്റെ തിരുവനന്തപുരത്തെ ഫോട്ടോഗ്രാഫര്‍ മനു മംഗലശേരി ആരോപിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തെളിവുകള്‍ അടക്കം അദ്ദേഹം പുറത്തു വിട്ടിട്ടുണ്ട്. എന്റെ അനുവാദമില്ലാതെ എന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചാലുണ്ടാകുന്ന നിയമനടപടികള്‍ വനിതയ്ക്കറിയില്ലെന്നുണ്ടോ ? വനിതയുടെ ചിത്രം മറ്റ് മാദ്ധ്യമങ്ങള്‍ എടുത്താല്‍ നിയമ നടപടിയിലൂടെയും ഭീഷണിയിലൂടേയും പ്രതികരിക്കുന്നവര്‍ അത് അറിയാതിരിക്കാന്‍ വഴിയില്ലന്നും മനു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മനുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഉളുപ്പുണ്ടോ ‘വനിത’ക്കാരെ നിങ്ങള്‍ക്ക് ?
എന്റെ കുഞ്ഞിനെ മോഷ്ടിച്ചശേഷം കൊച്ചിനെ ഉണ്ടാക്കിയതടക്കമുള്ള അധ്വാനം തങ്ങളുടേതാണെന്ന് (വനിത) ലോകരോട് പ്രസിദ്ധീകരിച്ച് അറിയിച്ച തന്തയില്ലാത്ത തെണ്ടിത്തരത്തോട് എങ്ങനെ പ്രതികരിക്കണം? കഴിഞ്ഞൊരു മാസമായി എന്നെ കുഴയ്ക്കുന്നൊരു ചോദ്യമാണിത്. എന്റെ നാലു ദിവസത്തെ രാപകലില്ലാത്ത അധ്വാനത്തെ വെറും അഞ്ചു നിമിഷത്തെ ഫോട്ടോഷോപ്പ് കൈക്രിയയിലൂടെ സ്വന്തമാക്കി പ്രസിദ്ധീകരിച്ച വനിതക്കാരുടെ ഉളുപ്പില്ലായ്മയെക്കുറിച്ച് ഒരു കുമ്പസാരം…
ഫോട്ടോഗ്രാഫര്‍മാരുടെ ജീവിതാഭിലാഷങ്ങളിലൊന്നാണ് ക്യാമറയുടെ കൈയും പിടിച്ച് വന്യത തേടിയുള്ള യാത്ര.അത്തരത്തൊരു യാത്ര കഴിഞ്ഞ ജനുവരി 14ന് ഞാന്‍ അഗസ്ത്യാര്‍കൂടത്തിലേക്ക് നടത്തി. കോടതി ഉത്തരവിന് ശേഷം അഗസ്ത്യര്‍മലയില്‍ സന്ദര്‍ശിച്ച ആദ്യ സ്ത്രീയായ ധന്യ സനലിനൊപ്പം. യാത്രയെക്കാള്‍ വലിയ കടമ്പയായിരുന്നു മുന്നൊരുക്കങ്ങള്‍. നാലു ദിവസത്തെ ലീവ് ഒപ്പിക്കലായിരുന്നു പ്രധാനം. കഴിഞ്ഞ രണ്ട് മാസത്തെ വീക്കിലി ഓഫുകള്‍ ചേര്‍ത്ത് അതൊരുവിധം ഒപ്പിച്ചു. യാത്രക്കായി അയ്യായിരത്തോളം രൂപയും മുണ്ട് മുറിക്കിയുടത്ത് കണ്ടെത്തി ( അത്താഴപ്പട്ടിണിക്കാരായ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മനസിലാകും ). എക്സ്‌ക്ലൂസീവ് ചിത്രങ്ങളുമായെത്താമെന്ന് പറഞ്ഞ് ഓഫീസില്‍ നിന്ന് ഇറങ്ങി.
സഹയാത്രികര്‍ ആഹാരവും വസ്ത്രവും ബാഗില്‍ കുത്തിനിറച്ചപ്പോള്‍ എന്റെ ബാഗിന്റെ ഭീമ ഭാഗവും കൈയേറിയത് പ്രിയപ്പെട്ട ക്യാമറകളായിരുന്നു. കൊടും തണുപ്പ്, ചെവിയില്‍ കുത്തിക്കയറുന്ന കാറ്റ്, അട്ടയടക്കമുള്ള ക്ഷുദ്രജീവികള്‍, കാട്ടില്‍ ഉറക്കം, മിതമായ ഭക്ഷണം.. അങ്ങനെ നാലു ദിവസം …പ്രതിസന്ധികള്‍ ഒട്ടേറെ. ഏകദേശം ഏഴ് കിലോയോളം ഭാരമുള്ള ക്യാമറകളും തേളിലേറ്റി ചെങ്കുത്തായ മുട്ടിടിച്ചാം പാറ വരെ നടന്നുകയറി. അഗസ്ത്യാമലയ്ക്ക് മുകളിലെത്തിയ ധന്യയുടെ എക്സ്‌ക്ലൂസീവ് ചിത്രങ്ങളും ഞങ്ങളുടെ പത്രത്തില്‍ പ്രസിദ്ധീകരിച്ചു. ഓര്‍മചിത്രങ്ങള്‍ വാട്ടര്‍മാര്‍ക്കോടെ ഒരുപാടെണ്ണം ഫേസ്ബുക്കിലും പങ്ക് വച്ചു. എന്റെ അനുവാദത്തോടെയും പല മാദ്ധ്യമങ്ങളും കേരളകൗമുദിക്ക് കടപ്പാട് വച്ച് ആ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു.
ശേഷം ഒരു ദിവസം രാവിലെ ഒരു വനിതയും പൊക്കി പിടിച്ച് ഇതാ എത്തുന്നു ഒരു സുഹൃത്ത്. ‘നീ വനിതയ്ക്ക് പടം കൊടുത്താ’ ? അപ്പോഴാണ് എന്റെ ചിത്രങ്ങള്‍ വാട്ടര്‍മാര്‍ക്കുകള്‍ നീക്കം ചെയ്തശേഷം ….. എന്ന തലക്കെട്ടില്‍ ധന്യ സനലിനെക്കുറിച്ചുള്ള പ്രത്യേക അഭിമുഖത്തില്‍ നല്‍കിയിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ചെങ്കുത്തായ മുട്ടിടിച്ചാം പാറ കയറിയപ്പോഴുണ്ടായ തളര്‍ച്ചയുടെ പതിന്മടങ്ങാണ് എന്റെ ചിത്രങ്ങള്‍ നിങ്ങള്‍ (വനിത) മോഷ്ടിച്ച് അച്ചടിച്ചു എന്നറിഞ്ഞപ്പോഴുണ്ടായത്. വിശദീകരണം തേടി വനിതയുടെ ഓഫീസില്‍ വിളിച്ചു… മെയില്‍ അയച്ചു … . പ്രതികരണമുണ്ടായില്ല.
എന്റെ അനുവാദമില്ലാതെ എന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചാലുണ്ടാകുന്ന നിയമനടപടികള്‍ വനിതയ്ക്കറിയില്ലെന്നുണ്ടോ ? വനിതയുടെ ചിത്രം മറ്റ് മാദ്ധ്യമങ്ങള്‍ എടുത്താല്‍ നിയമനടപടിയിലൂടെയും ഭിഷണിയിലൂടേയും പ്രതികരിക്കുന്നവര്‍ അത് അറിയാതിരിക്കാന്‍ വഴിയില്ല. നിങ്ങള്‍ നടത്തിയ മോഷണത്തെക്കുറിച്ചുള്ള സത്യാവസ്ഥ മനസിലാക്കിയതിനാല്‍ എന്റെ സ്ഥാപനം ഒരു വിശദീകരണം പോലും ചോദിക്കാതെ എന്നെ ചേര്‍ത്ത് നിര്‍ത്തി.
മലയാളത്തിലെ ഏറ്റവും വലിയ പ്രസിദ്ധീകരണമാണെന്ന് വീമ്പ് പറയുന്നുണ്ടല്ലോ.. തെറ്റ് പറ്റിയാല്‍ ഒരു ക്ഷമാപണമെങ്കിലും നടത്താനുള്ള മാന്യതയുണ്ടാകണം
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2EdPxeB
via IFTTT
No comments:
Post a Comment